കൊച്ചി:സിൽവർലൈൻ പദ്ധതിയിൽ നിന്നും പിന്മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് കെ-റെയിൽ വിരുദ്ധ സമര സമിതി.ഇന്ന് നടന്ന യോഗത്തിന് ശേഷമായിരുന്നു സമരസമിതി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്.തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം.സമരത്തിന്റെ ഭാഗമായി അടുത്ത നിയമസഭാ സമ്മേളന കാലത്ത് നിമയസഭ വളയുമെന്ന് കൺവീനർ രാജീവൻ മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നൽകും.പദ്ധതി പിൻവലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം.സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം.കേസുകൾ പിൻവലിക്കണം.കെ.റെയിൽ വരില്ല കെട്ടോ,ശ്രമിച്ചാൽ തൃക്കാക്കര ആവർത്തിക്കുമെന്ന കാമ്പയിൻ ആരംഭിക്കും.ക്യാമ്പയിനിന്റെ ഭാഗമായി സർക്കാരിനെതിരെ ഒപ്പുശേഖരണം സംഘടിപ്പിക്കും.കേന്ദ്ര സർക്കാർ നൽകിയ തത്വത്തിലുള്ള അനുമതിയും റദ്ദാക്കണം.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റയിൽ മന്ത്രിക്ക് നിവേദനം നൽകും.കേസുകളിൽ ഭയപ്പെടില്ല.ജീവൻ കളയാൽ പോലും തയ്യാറായാണ് സമരത്തിനിറങ്ങുന്നത്.ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.