കൊച്ചി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്രാപിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെടുന്ന അവസ്ഥയാണ് ഇവിടെ കണ്ടത്. ഈ സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ടു നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിയാ ഡോക്ടറുടെ അരുംകൊലയില്‍ പ്രതികരണവുമായി മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്രയും രംഗത്തുവന്നു.

'കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണം. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഡെല്‍ഹിയില്‍നടന്ന നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരമാണ് ഈ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രിതന്നെ നേരിട്ട് വിലയിരുത്തുകയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വിനീതമായി അഭ്യര്‍ഥിക്കുകയാണ്. വേര്‍പിരിഞ്ഞ ആത്മാവിനായ് തലകുനിച്ച് പ്രാര്‍ഥിക്കുന്നു' -ചിത്ര പറഞ്ഞു.

നേരത്തേ ചലച്ചിത്രരംഗത്തുനിന്നും നിരവധി പേര്‍ കൊല്‍ക്കത്ത സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. സാമന്ത, സോനാക്ഷി സിന്‍ഹ, വിജയ് വര്‍മ, പരിണീതി ചോപ്ര, ആയുഷ്മാന്‍ ഖുറാന എന്നീ ബോളിവുഡ് താരങ്ങളും നിരവധി ബെംഗാളി താരങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.

അതിനിടെ, ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ അന്വേഷണം തുടരുകയാണ്. ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സെമിനാര്‍ ഹാളില്‍ കഴിഞ്ഞ ദിവസം ത്രീഡി ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സി.ബി.ഐ. സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി. ഏകദേശം പത്തുമണിക്കൂറോളം ഇത് നീണ്ടുനിന്നു. പിന്നാലെ അറസ്റ്റിലായ പ്രതി സഞ്ജയ് റോയി തങ്ങിയിരുന്ന പോലീസിന്റെ മുറിയിലും സി.ബി.ഐ. സംഘം പരിശോധന നടത്തി. ഇയാളുടെ വീട്ടിലെത്തി അമ്മയില്‍നിന്നും മൊഴിയെടുത്തു.