- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ പ്രായം ഉയർത്തുന്നതിനോട് യോജിക്കാനാവില്ല; തൊഴിൽ അവസരം സൃഷ്ടിക്കുന്നതിൽ ഇടതുസർക്കാർ പരാജയം; വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പു കൂട്ടുന്നു എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതെന്നും കെ.സുധാകരൻ എംപി
തിരുവനന്തപുരം: യുവതലമുറയുടെ ആശങ്ക പരിഗണിക്കാതെ പെൻഷൻ പ്രായം ഉയർത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ്
കെ. സുധാകരൻ എംപി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കണമെന്നാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം. കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്. തൊഴിൽ രഹിതരായവരുടെ എണ്ണവും വലുതാണ്. തൊഴിൽ അവസരം സൃഷ്ടിക്കുന്നതിൽ ഇടതുസർക്കാർ പരാജയമാണ്. 40 ലക്ഷം തൊഴിൽ അവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയവരാണ് ഇടതുപക്ഷം. യുവാക്കളെ ബാധിക്കുന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് സമരരംഗത്താണ്. എന്നാൽ ഭരണ മുന്നണിയുടെ യുവജന സംഘടകളെ കാണാൻപോലുമില്ലെന്നും സുധാകരൻ പരിഹസിച്ചു.
വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പു കൂട്ടുന്നുയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്. സമരസമിതിയുടെ ലക്ഷ്യം കലാപ ആഹ്വാനമെന്നത് സർക്കാരിന്റെ ഭാവനയും വീഴ്ചകളിൽ നിന്നും മുഖം രക്ഷിക്കാനുള്ള ബാലിശമായ ആരോപണവുമാണ്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. വിഴിഞ്ഞം വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാണ്. സമരക്കാരുമായി തുടർ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നില്ല. സമരം നീളുന്നത് സർക്കാരിന്റെ നിസംഗത കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.
കോളേജുകളെ എസ്.എഫ്.ഐ കലാപശാലകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂർ മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലിന്റെ കാല് തല്ലിയൊടിക്കുമെന്ന കുട്ടിസഖാക്കളുടെ കൊലവിളി. സംസ്‌കാര ബോധമില്ലാത്ത എസ്.എഫ്.ഐ കലാശാലകളിൽ അക്രമവും ഗുണ്ടായിസവും അഴിച്ചുവിട്ടിരിക്കുകയാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു.




