തിരുവനന്തപുരം: സഖാക്കൾക്ക് വിൽപ്പനയ്ക്ക് വയ്ക്കാൻ സർക്കാർ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം. സർക്കാർ ജോലി ലഭിക്കാൻ പാർട്ടി ശുപാർശ വേണമെന്നത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താൽക്കാലിക നിയമനത്തിന് ജില്ലാ സെക്രട്ടറിയുടെ മുൻഗണനാ പട്ടിക ചോദിച്ച മേയറുടെ നടപടി നിയമവിരുദ്ധം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സിപിഎം ഭരണകാലയളവിൽ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ്‌സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സുധാകരൻ പറഞ്ഞു.