കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. അദ്ദേഹം നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സുരേന്ദ്രൻ അടക്കമുള്ളവരുടെ വിടുതൽ ഹർജി ഈ മാസം 25-ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം. പ്രതികളുടെ വാദം തള്ളിയാണ് ഹാജരാകാൻ ഉത്തരവിട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്‌പി. സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

തുടർന്ന് അന്നത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വാദം.