കോട്ടയം: ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാർട്ടിന്റെ മാസപ്പടി ഓർമയില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു. കണ്ണൂരിൽ ഭാര്യയും മക്കളും ചേർന്ന് വാങ്ങിയ റിസോർട്ടും മാസപ്പടിയല്ലാതെ മറ്റെന്താണ്. ജയരാജന് അതു പറഞ്ഞേ മതിയാവുള്ളൂ എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

ഗോവിന്ദൻ മാഷും സംസ്ഥാന സെക്രട്ടറിയേറ്റും മാസപ്പടിയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് പറഞ്ഞത്. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നു പറയുന്നതു പോലെയാണ് അത്. റിയാസും വീണയും മുഖ്യമന്ത്രിയും ഗോവിന്ദനും ആരും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഗോവിന്ദനിപ്പോൾ ഭജഗോവിന്ദമാണ്. പാർട്ടി സെക്രട്ടറി ഇപ്പോൾ വിജയ വിജയ എന്ന് സ്തുതിച്ച് ഭജഗോവിന്ദമാണ്. ഇങ്ങനെയൊരു പാർട്ടിയുണ്ടോ എന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

അഴിമതിയുടെ അപ്പോസ്തലന്മാരാണ് ഇവർ. മാസപ്പടിക്കാരുടെ സംയുക്തമുന്നണിയാണ് ഇന്ത്യ മുന്നണി എന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി പ്രതിസന്ധിയിലായപ്പോൾ ജയിച്ചത് സിപിഎമ്മുകാരുടെ പിന്തുണയോടെയാണ്. ബിജെപി വിജയിക്കാൻ സാധ്യതയുള്ളിടത്തെല്ലാം എൽഡിഎഫും യുഡിഎഫും തമ്മിൽ അവിശുദ്ധ സഖ്യമാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.