തിരുവനന്തപുരം: കേരളത്തിലെ സ്വർണക്കടത്ത് ആരോപണങ്ങളിൽ പ്രധാനമന്ത്രിക്ക് മറുപടി നൽകി കെ ടി ജലീൽ. അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തെന്ന് ചോദിച്ചാണ് ജലീൽ രംഗത്തുവന്നത്. സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വകുപ്പുകൾ പിരിച്ചുവിട്ട് ശേഷിയുള്ളവരെ ചുമതല ഏൽപ്പിക്കണമെന്നും കെ ടി ജലീൽ വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ വിമർശനം

'സ്വന്തം കഴിവുകേട് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ല. അതിനുകാരണം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാൽ കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല.'. ജലീൽ വിമർശിച്ചു.

ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത്. സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിന്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് 'ശേഷി'യുള്ളവരെ ചുമതല ഏൽപ്പിക്കണം.

അവനവന്റെ കഴിവുകേട് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ല മോദിജീ. കാരണം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങൾ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല.

ഇന്നലെ കൊച്ചിയിൽ നടന്ന യുവം പരിപാടിയിലെ വേദിയിലാണ് നരേന്ദ്ര മോദി സ്വർണക്കടത്ത് പരാമർശിച്ച് കേരളത്തെ വിമർശിച്ചത്. ബിജെപി രാജ്യത്തെ കയറ്റുമതി വർധിപ്പിക്കുമ്പോൾ, കേരളത്തിൽ നടക്കുന്നത് സ്വർണക്കടത്തെന്നായിരുന്നു മോദിയുടെ വാക്കുകൾ.

ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം കേരളത്തിൽ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാൾ ഒരു പാർട്ടിക്ക് പ്രാധാന്യം നൽകുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാൾ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്ന ഒരു കൂട്ടരും ചേർന്ന് കേരളം കുട്ടിച്ചോറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.