കടുത്തുരുത്തി: അറുന്നൂറ്റിമംഗലം റീച്ചില്‍ 5.23 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കേരളാ വാട്ടര്‍ അതോറിറ്റിയ്ക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് കൈമാറിയ കടുത്തുരുത്തി പിറവം റോഡിന്റെ റീടാറിംഗ് ജോലികള്‍ ജൂലൈ 4 വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കടുത്തുരുത്തി മുതല്‍ അറുന്നൂറ്റിമംഗലം വരെ പരിപൂര്‍ണ്ണമായും തകര്‍ന്നുകിടക്കുന്ന റോഡിന്റെ ഭാഗം ജെ.സി.ബി. ഉപയോഗിച്ച് മാന്തിമാറ്റുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടമായി നടപ്പാക്കുന്നത്.

കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും കടുത്തുരുത്തി പിറവം റോഡ് ആരംഭിക്കുന്ന ഭാഗം മുതല്‍ കൈലാസപുരം ക്ഷേത്രഭാഗം വരെ റോഡ് തകര്‍ന്നുകിടക്കുന്ന സ്ഥലത്ത് വെള്ളക്കെട്ടുപ്രശ്‌നങ്ങള്‍ ഭാവിയില്‍ പരിഹരിക്കുന്നതിന് ടൈല്‍ വിരിച്ച് റോഡ് ഉയര്‍ത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടൊപ്പം കൈലാസപുരം ക്ഷേത്രത്തിന്റെ മുന്‍വശത്ത് സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുവാന്‍ പുതിയ കലിങ്ക് നിര്‍മ്മാണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന കലിങ്ക് പൂര്‍ണ്ണമായും അടഞ്ഞുപോയതിനെ തുടര്‍ന്നാണ് ഈ നിര്‍മ്മാണം വേണ്ടിവരുന്നത്.

കടുത്തുരുത്തി പിറവം റോഡില്‍ വിവിധ തലത്തിലുള്ള സര്‍ക്കാര്‍ അനുമതിയിലൂടെ ലഭിച്ചിട്ടുള്ള എല്ലാ ഫണ്ടുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. അറുന്നൂറ്റിമംഗലം ജംഗ്ഷന്റെ ശോച്യാവസ്ഥയും ഇതോടൊപ്പം പരിഹരിക്കുന്നതാണ്. കടുത്തുരുത്തി പിറവം റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവിഭാഗം ജനങ്ങളുടെയും മുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സമരസംഘടനകളുടെയും സഹകരണമുണ്ടാകണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.അഭ്യര്‍ത്ഥിച്ചു.

കടുത്തുരുത്തി പിറവം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ച സാഹചര്യത്തില്‍ ഇതുവഴിയുള്ള വാഹനഗതാഗതം ജൂലൈ 4 വെള്ളിയാഴ്ച രാലിലെ മുതല്‍ താല്‍ക്കാലികമായി നിരോധിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം കടുത്തുരുത്തി അസ്സി. എക്‌സി. എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു. ഇതിനു പകരമായി സമീപത്തുകൂടി കടന്നുപോകുന്ന ആപ്പാഞ്ചിറ-കീഴൂര്‍-പെരുവ റോഡും, ആപ്പാഞ്ചിറ-പൂഴിക്കോല്‍-അറുന്നൂറ്റിമംഗലം റോഡും വാഹനയാത്രയ്ക്ക് ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.