തിരുവനന്തപുരം: കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ. ശിൽപങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. സംസ്ഥാനത്ത് ശിൽപങ്ങൾ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശംഖുമുഖത്തെ സമുദ്രകന്യകാ ശിൽപ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റർ കൊണ്ടുവച്ച് ആ ശിൽപത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തിൽ പരിഹാരം കണ്ടെത്തിയില്ല. വേളിയിലെ ശിൽപങ്ങൾ വികൃതമാക്കുകയാണ് കടകംപള്ളി ചെയ്തത്. അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് എനിക്കറിയാം. അത് തൽക്കാലം ഞാൻ പറയുന്നില്ല. ഇതെല്ലാം കാണുമ്പോൾ എനിക്ക് അംഗികാരമല്ല വേണ്ടതെന്നും കാനായി പറഞ്ഞു.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. എംടി വാസുദേവൻ നായർക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻഎൻ പിള്ള, ടി മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരൻ, വെക്കം വിജയലക്ഷ്മി എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണ് നൽകുന്നത്. പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിർണയം നടന്നത്.

ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടികെഎ നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദ്ദേശം നൽകിയത്.