മല്ലപ്പളളി: കഞ്ചാവ് വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചതിനെടുത്ത കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും, കാപ്പ നിയമപ്രകാരം ജനുവരി 23 മുതല്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നതുമായ പ്രതിയെയും കൂട്ടാളിയെയും , 1കിലോ 184 ഗ്രാം കഞ്ചാവുമായി പിടികൂടി. കല്ലൂപാറ കടമാന്‍കുളം ചാമക്കാലയില്‍ വീട്ടില്‍ പ്രവീണ്‍ എന്ന ബസലേല്‍ സി മാത്യു ( 36 ), കവിയൂര്‍,കണിയാന്‍ പാറ കുന്നില്‍താഴെ വീട്ടില്‍ ലിജിന്‍ എന്ന് വിളിക്കുന്ന കെ ആര്‍ ശ്രീജിത്ത് (35)എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് നടത്തിയ പ്രത്യേക റെയ്ഡില്‍ ബസലേലിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ശ്രീജിത്തും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രി 10.35 നാണ് പ്രതികള്‍ കഞ്ചാവുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിനു 65,000 രൂപ വിലവരും.

വീട്ടിലെത്തിയ പോലീസ് സംഘത്തേക്കണ്ടു പ്രതികള്‍ വീടിനുള്ളില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും, ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ബസലേലിന്റെ കയ്യില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവ് കണ്ടെടുത്തു.ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തു.കഞ്ചാവ് എത്തിച്ചത് എവിടെനിന്നാണെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിനോട് പ്രതികള്‍ വെളിപ്പെടുത്തി. പോലീസ് തുടര്‍നടപടികള്‍ കൈകൊണ്ടു. ബസലേല്‍ സി മാത്യു കാപ്പ, 107 സി ആര്‍ പി സി തുടങ്ങിയ നിയമ നടപടികള്‍ക്ക് വിധേയനാക്കപ്പെട്ടയാളും, ജനുവരി 23 മുതല്‍ ജില്ലയില്‍ സഞ്ചലന സ്വാതന്ത്ര്യം വിലക്കപ്പെട്ട ക്രിമിനലുമാണ്. പോലീസ്, എക്സൈസ് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത 16 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കീഴ്വായ്പ്പൂര്‍ പോലീസ് ബി എന്‍ എസ് പ്രകാരവും എന്‍ ഡി പി എസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ കാപ്പ നിയമ വ്യവസ്ഥ ലഭിച്ചതിന് ബസലേലിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 15(4), 19 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കീഴ്വായ്പ്പൂര്‍, തിരുവല്ല,വെച്ചൂച്ചിറ ചിങ്ങവനം, നൂറനാട്, കോയിപ്രം പോലീസ് സ്റ്റേഷനുകളിലും, മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലുമാണ് ഒന്നാം പ്രതി ഉള്‍പ്പെട്ടിട്ടുള്ളത്. മോഷണം, അടിപിടി, തട്ടിക്കൊണ്ടുപോകല്‍,കവര്‍ച്ച,ബലാല്‍ സംഗം, പോക്സോ,ദേഹോപദ്രവം ഏല്‍പ്പിക്കല്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കഞ്ചാവ് വില്പനക്ക് സൂക്ഷിക്കല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍.2007 മുതല്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ് ഇയാള്‍. രണ്ടാം പ്രതിക്കെതിരെ കോട്ടയം റെയില്‍വേ പോലീസും തിരുവല്ല പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നിലവിലുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ് ഐ സതീഷ് ശേഖര്‍,സി പി ഓമാരായ വിഷ്ണു ദേവ്,പ്രദീപ് പ്രസാദ്,പ്രശാന്ത് കുമാര്‍,ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.