അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് മരത്തുങ്കൽ ബാബു - ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറ് വശത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം. ട്രെയിൻ തട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ സിജു മരണപ്പെട്ടിരുന്നു.

പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിജു ബാബു. പറവൂരിലെ ഒരു ബാറിൽ വെച്ച് നടന്ന അടിപിടി കേസ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളെത്തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. തുടർന്ന് സിജുവിനെ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി നാടുകടത്തിയിരുന്നു.

നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത പ്രതി എങ്ങനെ നാട്ടിലെത്തി എന്നതിനെക്കുറിച്ച് പോലീസിനും നാട്ടുകാർക്കും സംശയമുണ്ട്. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് സിജു പുന്നപ്രയിൽ എത്തിയതിൽ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്‌കാരം നടത്തി. ജിൻസിയാണ് സിജുവിന്റെ ഏക സഹോദരി.