ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. വയോധികക്ക് നേരെ മുളക് പൊടി എറിഞ്ഞ് അകത്തുകടന്ന പ്രതി ഏഴ് പവര്‍ സ്വര്‍ണം കവര്‍ന്ന ശേഷമാണ് പീഡിപ്പിച്ചത്. മണിവേലക്കടവ് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് മനസിലാക്കിയാണ് ഇയാള്‍ 70കാരിയുടെ വീട്ടിലെത്തിയത്. അതിന് പിന്നാലെ വാതിലില്‍ മുട്ടി അയല്‍ക്കാരനാണെന്ന് പറഞ്ഞു. വാതില്‍ തുറന്ന ഉടനെ വയോധികയ്ക്ക് നേരെ മുളക് പൊടി എറിഞ്ഞ് പ്രതി അകത്തുകടന്നു. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പ്രതി വയോധികയെ പീഡിപ്പിക്കുകയും വാതില്‍ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയുമായിരുന്നു.

ഇന്ന് രാവിലെ വയോധികയുടെ ശബ്ദം കേട്ട് എത്തിയവരാണ് വാതില്‍ തുറക്കുന്നതും ഇവരെ ആശുപത്രിയിലെത്തിച്ചതും. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് മണിവേലിക്കടവ് സ്വദേശി പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചേദ്യം ചെയ്യുകയാണ്.