അടൂര്‍: കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയന്‍ ക്യാംപിലെ എസ്ഐ ക്വാര്‍ട്ടേഴ്സിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ ആലുംമൂട് പുനുക്കന്നൂര്‍ തത്വമസി വീട്ടില്‍ കെ.ജി. കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്. വര്‍ക്ഷോപ്പിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞുമോന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. മരണത്തിനുപിന്നില്‍ പ്രത്യേക കാരണമൊന്നുമില്ലെന്നും, കുറച്ചു സാമ്പത്തിക ബാധ്യത മാത്രമാണുള്ളതെന്നും കുറിപ്പില്‍ പറയുന്നു.

മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മരണകാരണമല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാംപില്‍ പരിശീലകനായിരുന്ന കുഞ്ഞുമോന്‍ കുടുംബത്തോടൊപ്പം ക്യാംപിലായിരുന്നു താമസം. വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 1999 ജൂലൈ 15ന് കോണ്‍സ്റ്റബിളായി മൂന്നാം ബറ്റാലിയനില്‍ പ്രവേശിച്ച കുഞ്ഞുമോന്‍ 25 വര്‍ഷത്തിലേറെയായി പോലീസില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ ഷനിജ, ക്യാംപിലെ പൊലീസ് കന്റീനില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കള്‍: ആശിര്‍വാദ്, ആദിത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.