തിരുവനന്തപുരം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള രജിസ്ട്രേഷൻ ചെയ്യുന്നതിനായുള്ള അതിഥി ആപ്പ് 25ന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സെക്രട്ടേറിയറ്റ് ലയം ഹാളിൽ അതിഥി ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവൻ അതിഥിതൊഴിലാളികളെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 25 മുതൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

നാഷണൽ ഇൻഫോമാറ്റിക് സെന്റാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ആപ്പിന്റെ ടെസ്റ്റിങ്ങും പൂർത്തിയാക്കി കഴിഞ്ഞു. കേരള അതിഥി ആപ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ, സംസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അതിഥി പോർട്ടൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനും ആരംഭിച്ചിരുന്നു. അതിഥി പോർട്ടൽ വഴി ഇതിനോടകം 159884 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ആപ്പ് വരുന്നതോടെ അതിഥിതൊഴിലാളികൾക്കും, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും മൊബൈൽ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭിക്കുന്ന നിർദേശങ്ങൾ പ്രകാരം വ്യക്തിവിവരങ്ങൾ, ഫോട്ടോ, ആധാർ കാർഡ് എന്നിവ നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

അതിഥിപോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഉറപ്പുവരുതേണ്ട ചുമതല അസി.ലേബർ ഓഫീസർക്കാണ്. പരിശോധന പൂർത്തിയാക്കുന്നതോടെ വെർച്വൽ ഐഡി കാർഡുകൾ ലഭ്യമാകും. ഇത് തൊഴിലാളികൾക്ക് ആപ്പിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. വെർച്വൽ ഐഡി കാർഡുകൾ ഉപയോഗിച്ച് തന്നെ ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾളും സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.