കൊച്ചി: വിദ്യാഭ്യാസ വായ്‌പ്പയുടെ കാര്യത്തിൽ ബാങ്കുകൾ ഉദാര സമീപനം കാണിക്കണമെന്ന് ഹൈക്കോടതി. സിബിൽ സ്‌കോർ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. വിദ്യാർത്ഥികൾ നാളത്തെ രാഷ്ട്രനിർമ്മാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകൽ മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ആലുവ സ്വദേശിയായ നോയൽ പോൾ ഫ്രെഡി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭോപ്പാൽ ക്യാംപസിൽ ബിടെക് വിദ്യാർത്ഥിയാണ് നോയൽ. അവസാന സെമസ്റ്റർ ഫീ നൽകുന്നതിനായാണ് വിദ്യാഭ്യാസ വായ്പയ്ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചത്. എന്നാൽ സിബിൽ സ്‌കോർ കുറവാണെന്ന പേരിൽ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

ആദ്യ സെമസ്റ്ററുകളിലെല്ലാം മികച്ച മാർക്ക് നേടിയ നോയലിന് ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ചിൽ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂർത്തിയായെന്ന സർട്ടിഫിക്കറ്റ് നൽകിയാലേ വീസ പ്രക്രിയ പൂർത്തിയാക്കാനാവൂ. യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ അവസാന സെമസ്റ്ററിലെ ഫീ ആയ 4,07,200 രൂപ നൽകണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുവദിച്ച കോടതി പണം നൽകാൻ ബാങ്കിനു നിർദ്ദേശം നൽകി.

ബാങ്കുകൾ അതിനൂതന സാങ്കേതിക വിദ്യയിലേക്കു മാറിയിരിക്കാം. എന്നാൽ നീതിന്യായ സംവിധാനത്തിന് യാഥാർഥ്യങ്ങളെ കാണാതിരിക്കാനാവില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.