- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ നിർബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണം; സത്യവാങ്മൂലം നൽകാൻ സർക്കാറിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: കുട്ടികളെ നിർബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയാനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ച് സത്യവാങ്മൂലം നൽകാൻ വനിതാ ശിശുവികസന സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റീസ് എ ജെ ദേശായിയും ജസ്റ്റിസ് വി ജി അരുണും ചേർന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. കുട്ടികൾ തീ ചാമുണ്ഡി തെയ്യം കെട്ടുന്നത് തടയണം എന്നാവശ്യപ്പെട്ട സന്നദ്ധ സംഘടനയായ ദിശ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ചിറയ്ക്കൽ പെരുങ്കളിയാട്ടതിന്റെ ഭാഗമായി നടത്തുന്ന ഒറ്റക്കോലം തെയ്യത്തിൽ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലിൽ എടുത്തെറിയാറുണ്ട് എന്ന് ദിശ കോടതിയിൽ പറഞ്ഞു. കുട്ടികളെ ഇത്തരം ആചാരങ്ങളുടെ ഭാഗമാക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. തീ ചാമുണ്ഡി തെയ്യം പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു ഉപജാതിക്കാർ മാത്രമാണ് ഇത് അനുഷ്ടിക്കുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
തീ ചാമുണ്ഡി തെയ്യം അനുഷ്ടിക്കുമ്പോൾ കുട്ടികളുടെ ബന്ധുക്കൾ സമീപത്തുണ്ടാകുമെന്നും കുട്ടികൾക്ക് പരിക്കേൽക്കുമെന്ന് കരുതുന്നില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി വനിതാ ശിശുവികസന സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. അടുത്ത ഹിയറിങിന് മുൻപായി സംസ്ഥാനം കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ചിറയ്ക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാക്ലാസ് വിദ്യാർത്ഥിയെ കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിന്റെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടർന്ന് സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തിരുന്നു.




