കൊച്ചി: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്ത് നല്‍കിയ ജാമ്യഹര്‍ജി 18-ന് പരിഗണിക്കാന്‍ മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിനോയിയാണ് ജാമ്യഹര്‍ജിയാണ് മാറ്റിവെച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം തേടിയതിനെ തുടര്‍ന്നാണിത്.

ജൂണ്‍ 16-ന് യുവതി മരിച്ചതിനെ തുടര്‍ന്നാണ് ബിനോയി അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും ബിനോയിയും രണ്ട് വര്‍ഷത്തോളം അടുപ്പത്തിലായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലായിരുന്നു ആത്മഹത്യയെന്നും പോലീസ് പറയുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരേ വ്യാജപ്രചാരണത്തിന് കൂട്ടുനിന്നതിന് യുവാവിന്റെ പേരില്‍ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. നിരപരാധിയാണെന്നും യഥാര്‍ഥ കുറ്റവാളിയെ രക്ഷിക്കാന്‍ വേണ്ടി പ്രതിയാക്കുകയാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.