കൊച്ചി: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ കുടുംബ പ്രശ്നങ്ങളിലെ നിയമവശങ്ങളെ കുറിച്ച് ബോധവാന്മാരല്ലെന്ന് കമ്മിഷന്റെ മുന്നിൽ വരുന്ന പല കേസുകൾ വഴി തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും ഇതുപരിഹരിക്കുന്നതിന് ബോധവൽക്കരണം ശക്തമാക്കണമെന്നും വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടത്തിയ വനിത കമ്മിഷൻ അദാലത്തിന്റെ രണ്ടാം ദിവസത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗങ്ങൾ.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള ജാഗ്രത സമിതികളിലൂടെ നിയമ ബോധവൽക്കരണം ശക്തിപ്പെടുത്താനും, പ്രശ്നങ്ങളിൽ പ്രാദേശികമായി തന്നെ ഇടപെടലുകൾ നടത്തി ഇത്തരം വിഷയങ്ങൾ നേരിടുന്നവർക്ക് പിന്തുണ നൽകാനും സാധിക്കും. സാമ്പത്തിക പ്രശ്നങ്ങളും ആഡംബര ജീവിതവും ഭാര്യ ഭർതൃ ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന സാഹചര്യം വർധിച്ചു വരികയാണ്. ഇത്തരം കേസുകളിൽ കുട്ടികൾ മാതാപിതാക്കളുമായി ഒരുമിച്ച് താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതിന് കഴിയാത്ത സാഹചര്യമുണ്ട്.

സ്വന്തം മാതാപിതാക്കളെ ദമ്പതികൾ കൂടെ താമസിപ്പിക്കാൻ വൈമനസ്യം കാണിക്കുന്ന കേസുകൾ വർധിച്ചു വരുകയാണെന്ന് വനിത കമ്മിഷൻ വിലയിരുത്തി. ആഡംബര ജീവിതത്തിനായി ബ്ലാക്ക് മെയിലിങ്ങിലൂടെ പണം സമ്പാദിക്കുന്ന കേസുകളും കടം വാങ്ങിയത് തിരിച്ചു നൽകാതിരിക്കാൻ ഭീഷണിപ്പെടുത്തുന്ന കേസുകളും കമ്മിഷന് മുൻപിൽ എത്തുന്നുണ്ട്. പരിചയമുള്ളവർ വരെ സ്ത്രീകളുടെ ചിത്രങ്ങൾ എടുത്ത് ദുരുപയോഗം ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരം കേസുകൾ തുടർനടപടികൾക്കായി സൈബർ സെല്ലിന് കൈമാറി വരുന്നുണ്ടെന്നും കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.

കുടുംബ പ്രശ്നങ്ങൾ, വസ്തുതർക്കം, ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അദാലത്തിന്റെ രണ്ടാം ദിവസം കമ്മിഷൻ മുൻപാകെ എത്തിയത്. ഹരിജൻ സെറ്റിൽമെന്റ് കോളനിയിൽ തനിക്ക് സ്വന്തമായുള്ള വീട് മകൾ കൈയേറിയതിനെതിരേ വയോധിക നൽകിയ പരാതിമേൽ കമ്മിഷൻ നടപടി സ്വീകരിച്ചു. വിഷയം പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കാൻ ആർഡിഒയ്ക്ക് നിർദ്ദേശം നൽകി.

ദമ്പതികൾ തമ്മിലുള്ള അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസവുമായി എത്തുന്ന കേസുകളിൽ ഇവർക്ക് കമ്മിഷന്റെ കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തി കൗൺസിലിങ് നൽകുന്നുണ്ട്. കേസുകളുടെ പരിശോധനയിൽ മാനസിക പ്രശ്നങ്ങൾ കണ്ടുവരുന്ന ആളുകളെ മാനസികാരോഗ്യ വിദഗ്ധരെ കണ്ട് ചികിത്സതേടുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

അദാലത്തിന്റെ രണ്ടാം ദിവസം 56 കേസുകളാണ് പരിഗണിച്ചത്. 15 പരാതികൾ തീർപ്പാക്കി. രണ്ടു കേസുകൾ പൊലീസിന് കൈമാറി. അദാലത്തിന്റെ ആദ്യ ദിനം 58 പരാതികൾ പരിഗണിച്ച് 14 പരാതികൾ തീർപ്പാക്കിയിരുന്നു. വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ പരാതികൾ തീർപ്പാക്കി. കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. രാജേഷ്, കൗൺസിലർമാരായ പ്രമോദ്, ഷൈനമോൾ സേവ്യർ എന്നിവർ പങ്കെടുത്തു.