തിരുവനന്തപുരം: പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാനത്തെ 11 ജില്ലകളിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. ഇതിൽ ആദ്യ പട്ടികവർഗ മേഖല ക്യാമ്പ് ഡിസംബർ നാലിനും അഞ്ചിനും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നടക്കും.

പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ടു മനസിലാക്കി അടിയന്തിര ഇടപെടലുകൾ നടത്തും. പട്ടികവർഗ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കാൻ സംസ്ഥാന സർക്കാരിന് ശിപാർശ സമർപ്പിക്കുമെന്നും പി. സതീദേവി അറിയിച്ചു.

ആദ്യ പട്ടികവർഗ മേഖല കാമ്പ് ഈ മാസം നാലിനും അഞ്ചിനും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നടക്കും. രാവിലെ 8.30ന് മലപ്പുറം പോത്തുകൽ ഗ്രാമപഞ്ചായത്തിലെ അപ്പൻകാപ്പ് പട്ടികവർഗ സങ്കേതം വനിതാ കമ്മീഷൻ സന്ദർശിക്കും. അഞ്ചിന് രാവിലെ 10ന് നിലമ്പൂർ നഗരസഭ ഹാളിൽ നടക്കുന്ന സെമിനാർ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം മുഖ്യാതിഥിയാകും.

പട്ടികവർഗ മേഖലയിൽ സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി. മധു അവതരിപ്പിക്കും. ലഹരിയുടെ വിപത്ത് എന്ന വിഷയം മലപ്പുറം ലഹരിവിമുക്ത ഭാരതം ജില്ലാ കോ-ഓർഡിനേറ്ററും റിട്ട എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ ബി. ഹരികുമാർ അവതരിപ്പിക്കും.

അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30ന് നിലമ്പൂർ നഗരസഭ ഹാളിൽ പട്ടികവർഗ മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനയോഗം ചേരും. കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി യോഗം ഉദ്ഘാടനം ചെയ്യും.