തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയിലെ വിവാദ പരാമർശത്തിന് പിന്നാലെ മറ്റൊരു വിവാദത്തിലും പെട്ട നടൻ അലൻസിയറിന് പണി വരുന്നു. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അലൻസിയറിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്‌പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പരാമർശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് പ്രഗത്ഭർ നിറഞ്ഞ സദസിനു മുൻപാകെ അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്.

വിയോജിപ്പുണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവൻ ആളുകളും പ്രതീക്ഷിച്ചത്. എന്നാൽ, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവർത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലൻസിയർ സംസാരിച്ചത്.

ചാനൽ പ്രവർത്തകയോട് ഇത്തരത്തിൽ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരേ നൽകിയ പരാതിയിൽ അലൻസിയറിനെതിരേ തിരുവനന്തപുരം റൂറൽ എസ്‌പി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷൻ ഇതു സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.