തൃശൂര്‍: വീട് നിര്‍മാണത്തിന് സഹായം തേടിയെത്തിയപ്പോള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അവഗണിച്ച ചാഴൂര്‍ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചു വേലായുധനെയും കുടുംബത്തിനും വീടൊരുങ്ങുന്നു. ഒറ്റമുറി വീട്ടില്‍ കഴിയുന്ന കൊച്ചു വേലായുധന് സിപിഎം നേതൃത്വത്തില്‍ വീട് നിര്‍മിക്കുകയാണ്. സിപിഎം നിര്‍മ്മിക്കുന്ന വീടിന് ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ തറക്കല്ലിട്ടു.

ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത അഹങ്കാരം നിറഞ്ഞ പ്രവൃത്തിക്കെതിരായ സര്‍ഗാത്മക പ്രതികരണമെന്ന നിലയിലാണ് സിപിഐ എം വീട് നിര്‍മാണം ഏറ്റെടുത്തതെന്ന് അബ്ദുള്‍ഖാദര്‍ പറഞ്ഞു. രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉള്‍പ്പെടെ 600 ചതുരശ്രയടിയുള്ള വീടാണ് നിര്‍മിക്കുന്നത്.

ചേര്‍പ്പ് പുള്ളില്‍ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചപ്പോഴാണ് കൊച്ചുവേലായുധനെ സുരേഷ് ഗോപി അപമാനിച്ച് പറഞ്ഞയച്ചത്. അപേക്ഷയുമായെത്തിയ 80 കഴിഞ്ഞ വയോധികനോട് 'ഇതൊന്നും എന്റെ പണിയല്ല' എന്നുപറഞ്ഞ് അപേക്ഷ വായിച്ചുപോലും നോക്കാതെ സുരേഷ് ഗോപി മടക്കി നല്‍കുകയായിരുന്നു.

ഇതിന് പിന്നാലെ കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഎം നേതാക്കളാണ് വീട് നിര്‍മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയത്. കല്ലിടല്‍ ചടങ്ങിന് വീട് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ കെ അനില്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജന്‍, ചേര്‍പ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരന്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി ആര്‍ വര്‍ഗ്ഗീസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് മോഹന്‍ദാസ്, സെബി ജോസഫ്, വി ആര്‍ ബിജു, ചാഴൂര്‍ ലോക്കല്‍ സെക്രട്ടറി കെ ഗോപി, ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. കെ എസ് ശേഖേശ് എന്നിവര്‍ സംസാരിച്ചു.