പത്തനംതിട്ട: ക്വാറി-ബാർ ലോബിയുമായുള്ള അനധികൃത ബന്ധത്തെ തുടർന്ന് കോന്നി എസ്ഐ സി ബിനുവിനെ സസ്പെൻഡ് ചെയ്തു. പണം വാങ്ങിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ബിനുവിന്റെ അനധികൃതമായ ഇടപെടലുകൾ കണ്ടെത്തിയത്. ക്രഷർ ലോബികളിൽ നിന്നും, ടിപ്പർ ലോറി ഉടമകളിൽനിന്നും ബാർ മുതലാളിമാരിൽ നിന്നും പണം വാങ്ങിയെന്ന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കണ്ടെത്തിയിരുന്നു. തുടർന്ന് റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു.

ബിനുവിന്റെ ഭാഗത്തുനിന്നുണ്ടായത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും സേനയുടെ സൽപേരിന് കളങ്കം വരുത്തുന്നതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബിനുവിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകി.