തിരുവനന്തപുരം: ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്ന കാര്യം പരിഗണയിലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇതിന്റെ സാധ്യതകള്‍ അധികൃതര്‍ ഇപ്പോള്‍ തേടുകയാണ്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചാണ് എല്ലാമാസവും വൈദ്യുതിബില്‍ നല്‍കാന്‍ ആലോചിക്കുന്നത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയംനടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എല്ലാമാസവും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കലാണ് മീറ്റര്‍ റീഡര്‍ വീടുകളിലെത്തി വൈദ്യുതിബില്‍ നല്‍കുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിര്‍ണയിച്ചു വരുന്നത്. ഇങ്ങനെ രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നതിനാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പ്രധാന പരാതി.

വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നതിനെ പറ്റി അടുത്തിടെ കെ.എസ്.ഇ.ബി നടത്തിയ ചര്‍ച്ചകളില്‍ മാസംതോറും ബില്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ബില്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷന്‍ വിശദീകരിച്ചിരുന്നു. പക്ഷെ തെളിവെടുപ്പുകളില്‍ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനെ തുടര്‍ന്നാണ് ആവശ്യപ്പെടുന്നവര്‍ക്ക് മാസംതോറും ബില്‍ നല്‍കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ കമ്മിഷന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസംതോറും ബില്‍ നല്‍കുന്നതില്‍ അപാകമില്ലെന്നാണ് കമ്മിഷന്‍ നിരീക്ഷിച്ചത്.