ഇടുക്കി: കെഎസ്ഇബിയുടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ അനധികൃതമായി താമസിച്ചതിന്, മുന്‍ മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫിന് പിഴ. ചിത്തിരപുരം ഐബിയില്‍ 2435 ദിവസം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അനധികൃതമായി താമസിച്ചതായാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് 3.96 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. കെഎസ്ഇബി ഇന്റലിജന്‍സ് വിഭാഗത്തിന്റേതാണ് നടപടി.

എം.എം. മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനും ഗണ്‍മാനുമാണ് ഐബിയില്‍ അനധികൃതമായി താമസിച്ചതായി കണ്ടെത്തിയിരിക്കുന്നത്. എട്ട് വര്‍ഷത്തോളം അനധികൃതമായി ഇവിടെ താമസിച്ചതിനാണ് 3.96 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.

കെഎസ്ഇബി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഏതൊക്കെ സ്റ്റാഫ് അംഗങ്ങളാണെന്നോ ഇവരുടെ പേരുവിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. 2016 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്ത് എം.എം. മണിയുടെ സ്റ്റാഫിന് ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം 2024 സെപ്റ്റംബര്‍ വരെ ഇവര്‍ ഇവിടെ തുടരുകയായിരുന്നു.