കൊല്ലം: ഹെഡ്‌ലൈറ്റ് ഇല്ലാതെ സർവീസ് നടത്തി കെഎസ്ആർടിസി ബസ്. കൊല്ലം മടത്തറയിൽ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് ഹെഡ് ലൈറ്റ് തകരാറിലായിട്ടും സർവീസ് നടത്തിയത്. ഇഡിക്കേറ്റർ മാത്രമിട്ടായിരുന്നു ബസ് സർവീസ്. രാത്രി ഏഴ് മണിക്കായിരുന്നു സംഭവം.

വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. നിയമം ലംഘിച്ച് നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുകയാണ് അധികൃതർ. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് തടഞ്ഞിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബസിനെപ്പോലും എംവിഡി വെറുതെ വിട്ടില്ല.

സ്പീഡ് ഗവർണർ ഇല്ലാത്ത ബസുകളെ എംവിഡി നിരത്തിലിറക്കുന്നില്ല. കളർ കോഡും പാലിക്കണമെന്നതും കർശന നിർദ്ദേശമാണ്. കെഎസ്ആർടിസി ബസുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു.

വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300 രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. 108 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി.