തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ 143 പുതിയ ബസുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. പുതിയ ഫ്ലീറ്റില്‍ എസി സ്ലീപ്പര്‍, എസി സീറ്റര്‍-കം-സ്ലീപ്പര്‍, പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് തുടങ്ങിയ വിവിധ ശ്രേണികളിലുള്ള ബസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗകര്യം, സുരക്ഷ, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്ന വിധത്തിലാണ് പുതിയ വാഹനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയ സ്റ്റുഡന്റ് ട്രാവല്‍ കാര്‍ഡും നല്‍കും. വിപുലീകരിച്ച കൊറിയര്‍ മാനേജ്മെന്റ് സംവിധാനംയും ഇ-സുതാര്യം ബാര്‍കോഡ് അധിഷ്ഠിത സംവിധാനവും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.

'അപ്പോള്‍ എങ്ങനെയാ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഏറ്റവും പുതിയ ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുന്ന ഇന്നത്തെ ദിവസം അങ്ങ് കളര്‍ ഫുള്‍ ആക്കുകയെല്ലേ' എന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ ചോദ്യം.