- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി സ്വിഫ്റ്റിൽ ആവശ്യത്തിന് ജീവനക്കാരുണ്ട്; അധിക ഡ്യൂട്ടി എന്ന പ്രചരണം തള്ളി മാനേജ്മെന്റ്; 2 ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്; കൃത്യമായ ഓഫ് ലഭിക്കുന്നുണ്ടെന്നും വിശദീകരണം
തിരുവനന്തപുരം:കെ എസ് ആർ ടി സി- സ്വിഫ്റ്റിൽ ജീവനക്കാരെ കൊണ്ട് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. കെഎസ്ആർടിസി - സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോൾ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ നിന്നും മനസിലാക്കുന്നത്.ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്.
ഇതിലേക്ക് വേണ്ടി 2 ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്. അവർക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവും, ഓഫുള്ള ദിവസം മറ്റു ക്രൂ അംഗങ്ങളെയുമാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. 542 ഡ്രൈവർ കം കണ്ടക്ടർ തസ്ഥികയിലുള്ള ജീവനക്കാരാണ് കെഎസ്ആർടിസി - സ്വിഫ്റ്റിൽ ഉള്ളതും. ഇവരുടെ ഡ്യൂട്ടി അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് . അതിനാൽ ആവശ്യത്തിനുള്ള ജീവനക്കാരെ വച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നത്.
സർവ്വീസ് ആരംഭിച്ച് ദിവസങ്ങൾക്ക് അകം തന്നെ കെഎസ്ആർടിസി - സ്വിഫ്റ്റ് സർവ്വീസുകൾ യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിദിനം ഒരു ലക്ഷം രൂപയിൽ അധികം ഗജരാജ സ്ലീപ്പർ ബസുകൾക്ക് വരുമാനം ലഭിക്കുന്നു. കഴിഞ്ഞ ദിവസം വരെ യാത്രക്കാർക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുമ്പോഴും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നുവെന്ന് കെഎസ്ആർടിസിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.




