കണ്ണൂർ: കണ്ണൂർ സർവകലാശാല സാഹിത്യോത്സവം സിപിഎം പരിപാടിയാക്കിയെന്ന് കെ എസ് യു. സർവകലാശാല ഫണ്ട് ചെലവിടുന്ന പരിപാടിക്ക് സിപിഎം നേതാക്കളെയും സഹയാത്രികരെയും മാത്രം ക്ഷണിച്ചെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ പ്രതിപക്ഷ വിദ്യാർത്ഥി നേതാക്കളെയും വിളിച്ചിട്ടുണ്ടെന്ന് യൂണിയൻ വിശദീകരിക്കുന്നു.

മൂന്ന് ദിവസം നീളുന്നതാണ് സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം. പികെ ശ്രീമതിയും പി ജയരാജനും എം സ്വരാജും മുതൽ ജെയ്ക് സി തോമസ് വരെയുള്ള സിപിഎം നേതാക്കളുടെ നീണ്ട നിരയാണ് ഇതിലുള്ളത്. എന്നാൽ കണ്ണൂരിന്റെ വികസനം വിഷയമാകുന്ന സെഷനിൽ പോലും സ്ഥലം എംപി കെ സുധാകരനോ കോൺഗ്രസുകാരനായ കണ്ണൂർ മേയറോ ഇല്ല. ഇതാണ് വിവാദത്തിന് കാരണം.

സർവകലാശാലയുടെ പണം ഉപയോഗിച്ച് നടത്തുന്ന പരിപാടിയുടെ ഉദ്ദേശശുദ്ധി ഇതിലൂടെ വ്യക്തമല്ലേയെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ചോദിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് പോലും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളെ ക്ഷണിച്ചില്ലെന്നും ഇവർ പരാതി ഉന്നയിച്ചു.