തിരുവനന്തപുരം:നിയമന കത്ത് വിവാദത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രന്റെ വീട്ടിൽ പ്രതിഷേധിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകനെ സച്ചിൻദേവ് എംഎ‍ൽഎ യുടെ പേഴ്‌സണൽ സ്റ്റാഫ് മർദ്ദിച്ചുവെന്ന് പരാതി.കെ.എസ്.യു പ്രവർത്തകനായ കെ അരുണിനെയാണ് എംഎ‍ൽഎയും ആര്യയുടെ ഭർത്താവുമായായ സച്ചിന്റെ പേഴ്‌സണൽ സ്റ്റാഫംഗം ആക്രമിച്ചെന്നു കാട്ടി കോവളം എംഎൽഎ എം.വിൻസെന്റ് രംഗത്തെത്തിയിരിക്കുന്നത്.സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് സ്പീക്കർക്ക് എം.വിൻസന്റ് പരാതി നൽകി.

കഴിഞ്ഞ മാസം എട്ടാം തീയതിയാണ് സംഭവം.നിയമനക്കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർക്കെതിരെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വലിയ പ്രക്ഷോഭം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുടവന്മുകളിലെ മേയറുടെ വസതിയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധമായി എത്തുന്നത്. പ്രതിഷേധത്തിനിടെ മേയറെ ഇവർ കരിങ്കൊടി കാണിച്ചിരുന്നു. അതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് കെഎസ്‌യു പ്രവർത്തകരെ മർദിച്ചത്.ഈ സംഭവത്തിലാണ് ഇപ്പോൾ കോവളം എംഎൽഎ സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്.

മേയറുടെ ഭർത്താവായ സച്ചിൻ ദേവിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം അബിൻ സത്യൻ എന്നയാൾ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചു. അത് സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ആളെന്ന നിലയിൽ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് എതിരാണ്.ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്പീക്കർക്ക് വിൻസെന്റ് എംഎൽഎ കത്ത് നൽകിയിരിക്കുന്നത്.