കുന്നംകുളം: സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് ഒരു കേസിൽ ഇരട്ട ജീവപര്യന്തം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. മൂത്തയാളുടെ കേസിലാണ് ചൂണ്ടൽ പുതുശ്ശേരി പാമ്പുങ്ങൽ വീട്ടിൽ അജിതനെ(54) കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.ആർ. റീനാദാസ് ശിക്ഷിച്ചത്.

ഇരട്ട ജീവപര്യന്തവും ഭീഷണിപ്പെടുത്തിയതിന് അഞ്ചുവർഷം അധികതടവും അനുഭവിക്കണം. 2007 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലാണ് സംഭവം. ഇവരുടെ വീട്ടിൽ ഒരു മരണം സംഭവിച്ചതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ കുന്നംകുളം പൊലീസിൽ പരാതി നൽകി.

ഇൻസ്‌പെക്ടറായിരുന്ന സി.ആർ. സന്തോഷ്, എസ്‌ഐ.യായിരുന്ന യു.കെ. ഷാജഹാൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ്, അമൃത എന്നിവർ ഹാജരായി.