പന്തളം: വാഹനാപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ ആശുപത്രിയിലെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ മർദ്ദിച്ചു. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മർദ്ദനമേറ്റു. ബുധനാഴ്ച രാത്രി 10.30 ന് സി.എം. ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.എം.ഒ. സുമാ മോനി മാത്യു (36)വിനാണ് മർദ്ദനം. സെക്യൂരിറ്റി ജീവനക്കാരൻ കുഞ്ഞുമോനും (58) പരുക്കേറ്റു. ഇരുവരും ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മാന്തുക അരുൺ നിവാസിൽ അരുണി (42) നെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10 മണിയോടു കൂടി കുളനടയിൽ പിക്കപ്പും കാറും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ചെറിയ പരുക്കുകളോടെ അരുൺ ഭാര്യയും മൂന്ന് മക്കളുമായി ചികിത്സ തേടിയെത്തിയിരുന്നു.

പരുക്കേറ്റ കുട്ടിയെ പരിശോധിക്കുന്നതിനിടയിൽ തിയേറ്റർ റൂമിലേക്ക് തള്ളിക്കയറിയ അരുൺ സ്‌പ്രൈറ്റ് കുപ്പി എടുത്ത് ഡോക്ടറുടെ നേരേ എറിഞ്ഞു. ചെകിടത്ത് തല്ലി. ആശുപത്രിയിലെ ഉപകരണങ്ങൾ തള്ളി തെറിപ്പിച്ചു. ചിലത് നശിപ്പിച്ചു. ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മർദ്ദനമേറ്റു. ഇയാളുടെ കൈ വിരലുകളുടെ അസ്ഥികൾക്ക് പൊട്ടലുണ്ട്.

ഉടൻ തന്നെ എസ്‌ഐ കെ.ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. അരുണിനെയും കുടുംബത്തേയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ അതിക്രമിച്ച് കയറി വനിതാ ഡോക്ടറേയും, സെക്യൂരിറ്റിയേയും മർദ്ദിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തതായി എസ്.എച്ച്.ഒ.എസ്. ശ്രീകുമാർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഡോ.സുമാ മോനി മാത്യുവിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഐ.എം.എ യൂണിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് മുഹമ്മദ് സിയാവുൾ ഹക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. ടി.ജി. വർഗിസ്, കോ-ഓർഡിനേറ്റർ ഡോ. രാധാകൃഷ്ണൻ, സ്റ്റേറ്റ് സ്‌കീം സെക്രട്ടറി ഡോ.എ. രാമലിഗം, ഡോ. ബിലെ ഭാസ്‌കർ, സെൻട്രൽ കൗൺസിൽ മെമ്പർമാരായ എൽ. ജയചന്ദ്രൻ, ഡോ.മാത്യു വർഗീസ്, ഡോ. മണിമാരൻ, ഡോ. കൃഷ്ണവേണി, ഡോ. കൃഷ്ണ മോഹൻ, ഡോ. ശങ്കർദാസ് , ഡേ ഡോ:റെനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.