പന്തളം: സാമ്പത്തിക സഹായം ചോദിച്ചെത്തി വീട്ടില്‍ നിന്നും ഒന്നരലക്ഷം കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറ വിളാകത്ത് പുത്തന്‍ വീട്ടില്‍ ബിന്ദു 36) വാണ് അറസ്റ്റിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെവീട്ടില്‍ നിന്നാണ് പ്രതി പണം മോഷ്ടിച്ച് കടന്നത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അമ്മയുടെ നൂറനാട് പാറ്റൂര്‍ തടത്തില്‍ പറമ്പില്‍ വീട്ടില്‍ നിന്നും ബിന്ദുവിനെ
കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മോഷ്ടാവിനായുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിരുന്നു.

മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി മകളുടെ പഠനാവശ്യത്തിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കും എന്നും മറ്റും പറഞ്ഞു സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആര്‍.ഡി.ഏജന്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷന്‍ തുകയായ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്റെ സിറ്റൗട്ടില്‍ വച്ചിട്ട് ഇവര്‍ വീട്ടിനുള്ളില്‍ കയറിയ തക്കം നോക്കി യുവതി ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

പല സ്ഥലങ്ങളില്‍ മാറിമാറി വാടകയ്ക്ക് താമസിച്ചുവന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും അന്വേഷണം വ്യാപകമാക്കിയതിനെ തുടര്‍ന്നാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. ഇന്‍സ്പെക്ടര്‍ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐമാരായ അനില്‍ കുമാര്‍, അനീഷ് എബ്രഹാം എസ് സി പി ഓ ആര്‍ സി രാജേഷ്, സി പി ഓമാരായ അന്‍വര്‍ഷ, രഞ്ജിത്ത് രമണന്‍, അനൂപ എന്നിവരാണ് പങ്കെടുത്തത്.