ഇടുക്കി : വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മണ്ണ് നീക്കുന്നതിനിടെ മണ്ണും കല്ലും ഇടിഞ്ഞ്, മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേയ്ക് പതിക്കുകയായിരുന്നു.

മാത്തുക്കുട്ടിയുടെ വീടിനോട് ചേർന്നുള്ള, പുതിയ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കുഴി ഒരുക്കിയിരുന്നു. ഈ കുഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ, മുകൾ ഭാഗത്തു നിന്നും മണ്ണും കല്ലും ഇടിഞ്ഞ്, താഴേയ്ക്കു പതിക്കുകയായിരുന്നു.

കുഴിയിൽ നിൽക്കുകയായിരുന്ന മാത്തുകുട്ടിയുടെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്കാണ് മണ്ണ് പതിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.