തിരുവനന്തപുരം: ആര്‍സിയും ലൈസന്‍സും പ്രിന്റിങ് വീണ്ടും മുടങ്ങി. അച്ചടിക്ക് കരാറെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനു (ഐടിഐ) 14 കോടി രൂപ വീണ്ടും കുടിശികയായതോടെ അവര്‍ പ്രിന്റിങ് നിര്‍ത്തി വച്ചു.. ദിവസം 9000 എണ്ണം പ്രിന്റ് ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 1000 മാത്രമാണ് പ്രിന്റിങ്. കുടിശികയുടെ കാര്യത്തില്‍ തീരുമാനമാകാതെ കൂടുതല്‍ പ്രിന്റ് ചെയ്യില്ലെന്ന് കമ്പനി മോട്ടര്‍ വാഹന വകുപ്പിനെ അറിയിച്ചിട്ടുമുണ്ട്. ഇതോടെ അപേക്ഷകര്‍ക്ക് വാഹന ആര്‍സിയും ലൈസന്‍സും ഉടനെ ലഭിക്കുമെന്ന മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഉറപ്പ് പാഴായി.

ഏഴു ലക്ഷത്തിലധികം പേരാണ് മാസങ്ങളായി ലൈസന്‍സും ആര്‍സിയും കിട്ടാന്‍ കാത്തിരിക്കുന്നത്. നേരത്തേ 8 കോടി രൂപ കുടിശിക വന്നപ്പോള്‍ ഐടിഐ പ്രിന്റിങ് നിര്‍ത്തിവച്ചു പ്രതിഷേധിച്ചതോടെ പണം അനുവദിച്ചു. നാലുമാസമായപ്പോള്‍ വീണ്ടും അതേ പ്രതിസന്ധിയാണ്. 9000 വീതം ദിവസം പ്രിന്റിങ് ചെയ്താല്‍ മാത്രമേ കെട്ടിക്കിടക്കുന്ന അപേക്ഷയുടെ കാര്യത്തില്‍ മൂന്നു മാസം കൊണ്ടെങ്കിലും തീര്‍പ്പാക്കാനാകൂ. പുതുതായി വരുന്ന അപേക്ഷ മാറ്റിവയ്ക്കുകയാണ്. വര്‍ഷം 10 ലക്ഷത്തോളം ലൈസന്‍സിന്റെയും 8 ലക്ഷത്തോളം ആര്‍സിയുടെയും അപേക്ഷകളാണെത്തുന്നത്.