തിരുവനന്തപുരം:മദ്യ വില വർദ്ധിപ്പിക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം.മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ലാണ് സഭ പാസാക്കിയത്.എന്നാൽ വിലവർദ്ധനവിലൂടെയുള്ള ലാഭം മദ്യകമ്പനികൾക്ക് മാത്രമെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് ബില്ലിന്മേലുള്ള ചർച്ചയിൽ പിസി വിഷ്ണുനാഥ് വ്യക്തമാക്കി.മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നും ചർച്ചയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 23 പുതിയ ബാറുകൾക്ക് ഈ വർഷം മാത്രം അനുമതി നൽകിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.എന്നാൽ പുതിയ ബാറ് വന്നതുകൊണ്ട് വിൽപ്പന കൂടിയിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു.170 കോടി രൂപ മദ്യ കമ്പനികൾക്ക് നേടിക്കൊടുക്കുമ്പോൾ അധിക ഭാരം ജനങ്ങൾക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മയക്കുമരുന്ന് കേസുകൾ വർധിക്കുന്നുവെന്നത് ശരിയാണെന്നും എന്നാൽ മദ്യത്തിന്റെ വിലയിൽ ഗണ്യമായ വർധനയില്ലെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ ന്യായീകരണം.

മദ്യത്തിന്റെ വില പരമാവധി 20 രൂപയാണ് വർധിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.എല്ലാ ബ്രാന്റുകൾക്കും വില വർദ്ധിക്കുന്നില്ല.നികുതി നാല് ശതമാനം വർദ്ധിപ്പിച്ചാലും രണ്ട് ശതമാനം നികുതി വർധനവ് മാത്രമേ ഫലത്തിലുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.20 രൂപ കൂടുന്നത് ഒരു പ്രത്യേക ബ്രാൻഡിന് മാത്രമാണ്. 8 ഇനങ്ങൾക്ക് 10 രൂപ കൂടും.ചില ബ്രാന്ഡുകൾക്ക് വില കൂടുകയില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ പൊതുവിൽപന നികുതി ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി.ബിൽ പാസാക്കിയെങ്കിലും വിജ്ഞാപനം ഇറങ്ങിയ ശേഷമേ വില വർധന പ്രാബല്യത്തിൽ വരികയുള്ളൂ.