തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽചെയ്ത ഹർജിയിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് നാളെ വിധിപറയും. 2018 ൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പറയുക.

2019 ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ രണ്ടുമാസം മുൻപ് ലോകായുക്തയിൽ ഫയൽ ചെയ്ത ഇടക്കാല ഹർജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും.

ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടർന്ന് ആർ എസ് ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാതിയിൽ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. വിധിന്യായം പ്രഖ്യാപിക്കുന്നതിൽ അഭിപ്രായ ഭിന്നതമൂലമാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടത്.