കൊച്ചി: പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. കൊച്ചി സിറ്റി പൊലീസാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനല്‍കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടി പരാതി നല്‍കിയത്. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകള്‍ പ്രതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ നിലവില്‍ അമേരിക്കയിലാണ് എന്നാണ് വിവരം. മുന്‍പും നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിലായിരുന്നു. നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് 2022-ല്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സനല്‍ കുമാര്‍ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ അമേരിക്കയിലാണെന്നാണ് പൊലീസിന്റെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.