അടൂര്‍: പാറകയറ്റി വന്ന ടിപ്പര്‍ ലോറി സംരക്ഷണഭിത്തിയും റോഡും തകര്‍ത്ത് വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ എട്ടരയ്ക്ക് മുണ്ടപ്പള്ളി സെറ്റില്‍മെന്റ് കോളനിയില്‍ ശിവവിലാസത്തില്‍ മണിക്കുട്ടന്റെ വീടിന് മുകളിലേക്ക് സംരക്ഷണ ഭിത്തി തകര്‍ന്ന് ലോറി പതിക്കുകയായിരുന്നു.

വാഹനം പതുക്കെ ചരിയുന്നത് കണ്ട് മുന്നറിയിപ്പ് നല്‍കിയതിനാല്‍ റൂമിനുള്ളില്‍ സ്‌കൂളില്‍ പോകാന്‍ തയാറെടുത്തു കൊണ്ടിരുന്ന കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മാതാവും ഓടി മാറി. ലോറി മറിഞ്ഞ് മുന്നിലെ രണ്ടു മുറികളും പാറക്കല്ലുകള്‍ വീട് മറ്റ് രണ്ട് മുറികളും പൂര്‍ണമായി തകര്‍ന്നു. ഉടമ തന്നെയാണ് ലോറി ഓടിച്ചിരുന്നത്.

രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹം വാഹനം വാങ്ങിയത്. മൂന്നു മീറ്റര്‍ വീതിയുള്ള റോഡിന്റെ ഒരു വശത്ത് പൈപ്പ് ഇടുന്നതിന് കുഴി എടുത്ത് മൂടിയിരിക്കുകയാണ്. ഇവിടേക്ക് പോകാതിരിക്കാന്‍ ലോറി ഒതുക്കിയപ്പോഴാണ് തിട്ട ഇടിഞ്ഞത്. അടൂര്‍ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.