അടൂര്‍: പിക്കപ്പ്വാനും എയ്സ് ടെമ്പോയും കൂട്ടിയിച്ച് എം.സി റോഡില്‍ അപകടം. എയ്സിനുള്ളില്‍ കുടുങ്ങിപ്പോയ ദമ്പതികള്‍ അടക്കം മൂന്നു പേരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു. ഇവര്‍ക്ക് കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റു. എം.സി റോഡില്‍ മിത്രപുരം അരമനപ്പടി പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. എയ്സ് ഡ്രൈവര്‍ കട്ടപ്പന പുല്ലാന്തിനാല്‍ തോമസ് (57), കണ്ണൂര്‍ ഒറ്റപ്ലാക്കല്‍ അരവിന്ദ് (38), ഭാര്യ കൊട്ടാരക്കര ചെപ്പറ മഹിതാ മന്ദിരത്തില്‍ മഹിമ (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരവിന്ദിന്റെ തലയ്ക്കും നല്ല പരുക്കുണ്ടായിരുന്നു. പന്തളത്തേക്ക് തമിഴ്നാട് രജിസ്ട്രേഷന്‍ പിക്കപ്പ് വാനും എതിരേ വന്ന എയ്സ് ടെമ്പോയുമാണ് അപകടത്തില്‍പ്പെട്ടത്. ടെമ്പോ പിക്കപ്പ് വാനില്‍ ഇടിച്ച് മുന്‍വശം കൊരുത്തിരിക്കുകയായിരുന്നു.

എയ്സിലുണ്ടായിരുന്ന മൂന്നു പേരും വാഹനത്തില്‍ കുടുങ്ങി. ഫയര്‍ ഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടര്‍, ജാക്കി എന്നിവയുടെ സഹായത്തോടെ ടെമ്പോയുടെ ക്യാബിന്‍ അകത്തി ഇതില്‍ ഉണ്ടായിരുന്ന മൂന്നു പേരെയും പുറത്തെത്തിച്ച് ആശുപത്രിയിലാക്കി. ടെമ്പോയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകട വിവരമറിഞ്ഞ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകട വിവരമറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ അപകടസ്ഥലത്തെത്തിയിരുന്നു.

അടൂര്‍ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. വേണു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ബി. സന്തോഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിബു. വിനായര്‍. രഞ്ജിത്, ആര്‍. കൃഷ്ണകുമാര്‍, അഭിലാഷ്. എസ്. നായര്‍, സജാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.