കണ്ണൂര്‍: പാലക്കാട് എലപ്പുള്ളിമദ്യ നിര്‍മ്മാണ ശാല വിവാദത്തില്‍ സി.പി.ഐ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരുടെയും ആശങ്ക പരിഹരിക്കും. സി. പി. ഐക്കും ജെ.ഡി.എസിനും കാര്യം മനസിലാകാത്തത് എന്താണെന്ന് അവരോട് ചോദിക്കണം. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല.

എല്ലാവരെയും വിശ്വാസത്തിലെടുത്തേ പദ്ധതി നടപ്പാക്കുകയുള്ളൂ. ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമേ നടന്നിട്ടുള്ളു. കര്‍ണാടക സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. എലപ്പുള്ളിയില്‍ കുടിവെള്ള പ്രശ്‌നം ഒയാസിസ് വന്നാല്‍ ഉണ്ടാവില്ല മഴവെള്ളം സഞ്ചരിച്ചാണ് മദ്യ നിര്‍മ്മാണ ശാല പ്രവര്‍ത്തിക്കുകയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

എലപ്പുള്ളി എഥനോള്‍ പ്ലാന്റ് എല്ലാവരെയും വിശ്വാസത്തില്‍ എടുത്തേ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയൂ. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കാര്യങ്ങള്‍ ബോധിപ്പിച്ച് പോകും. എല്ലാ വകുപ്പുമായും ചര്‍ച്ച ചെയ്യുമെന്നും ഉടന്‍ തുടങ്ങാന്‍ പോകുന്ന പദ്ധതി അല്ല ബ്രൂവറിയെന്നും എം വി ?ഗോവിന്ദന്‍ പറഞ്ഞു.

എല്ലാ അനുമതിയും വാങ്ങിയതിന് ശേഷമേ ബ്രൂവറി നടപ്പിലാക്കൂ. ബ്രൂവറിയില്‍ ഒരു വിവാദവും ഇല്ല. എവിടെ വേണമെങ്കിലും വിഷയം ചര്‍ച്ച ചെയ്യാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.