കണ്ണൂർ: പിണറായി നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ നയം ആറളത്ത് ആനമതിൽ പണിയുകയാണെന്നു സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സി.പി. എം ഇരിട്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കണമെന്നു ആവശ്യപ്പെട്ടു കളക്ടറേറ്റിന് മുൻപിൽ തുടങ്ങിയ രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറളത്ത് വന്യജീവികളെ തടയാൻ ഏറ്റവും സുരക്ഷിതത്വം ആനമതിലാണെന്ന് തെളിഞ്ഞതാണ്. 13കോടിരൂപ ആനമതിൽ നിർമ്മിക്കാൻ 13 കോടിരൂപ സർക്കാർ അനുവദിച്ചതാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ യോഗം ചേർന്നു തീരുമാനമെടുത്തതാണ്. എന്നാൽ ഫാം സന്ദർശിക്കുക കൂടി ചെയ്യാതെയാണ് ചില ഉദ്യോഗസ്ഥർ ആനമതിലിനെതിരെ നിലപാട് സ്വീകരിച്ചതെന്നും ജയരാജൻ പറഞ്ഞു.

ജില്ലാകമ്മിറ്റിയംഗം അഡ്വ.ബിനോയ് കുര്യൻ അധ്യക്ഷനായി. ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി സക്കീർ ഹുസൈൻ അധ്യക്ഷനായി. നേതാക്കളായ പി.പി അശോകൻ, കെ.ജി ദിലീപ്, പി.റോസ, ആദിവാസി ക്ഷേമസമിതി ജില്ലാസെക്രട്ടറി കെ.മോഹനൻ എന്നിവർ സംസാരിച്ചു.