തിരുവനന്തപുരം: പീഡന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ്. രാഹുലിന് നാണമുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഷഹനാസ് ആവശ്യപ്പെട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിട്ടും എംഎൽഎ ആയി തുടരുന്നത് ശരിയല്ല എന്ന് ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിന്റെ ക്രൂരതയ്ക്ക് ഇരയായ നിരവധി പേർ ഇനിയും പുറത്തുവരാനുണ്ടെന്നും അവരെല്ലാം മുന്നോട്ട് വരണമെന്നും ഷഹനാസ് ആവശ്യപ്പെട്ടു. രാഹുലിനൊപ്പം ചേർന്നുനിന്ന് ഫോട്ടോയെടുക്കുന്ന സ്ത്രീകളെ കണ്ടപ്പോൾ സമൂഹത്തിന്റെ നിലപാടിനെക്കുറിച്ച് ആശങ്ക തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രസ്ഥാനം രാഹുലിന് ഇനി സീറ്റ് നൽകുമെന്ന് കരുതുന്നില്ലെന്നും, അങ്ങനെയുണ്ടെങ്കിൽ അത് വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.

അതേസമയം, ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയില്‍ ഉയര്‍ന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനാറിപ്പോര്‍ട്ട് ആണ് കേസില്‍ ശക്തമായ തെളിവായത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു യുവതിയെ രാഹുല്‍ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുല്‍ പറഞ്ഞു. ഗര്‍ഭിണിയായപ്പോള്‍ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്‌സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പൊലീസിന് നല്‍കി.

പരാതിയില്‍ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം. അതീവ രഹസ്യമായാണ് ഇന്ന് പുലര്‍ച്ചെയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വെച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍മാങ്കൂട്ടത്തിലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി. പാലക്കാട് ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തി ചോദ്യം ചെയ്തിരുന്നു. ശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. വൈദ്യപരിശോധനയ്ക്ക് രാഹുല്‍മാങ്കൂട്ടത്തലിനെ എത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഡിവൈഎഫ്ഐയും യുവമോര്‍ച്ചയുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.