ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി ബംഗളുരുവിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു.11.40-നാണ് ബംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക.12.40-ന് തിരുവനന്തപുരത്തെത്തും. സുപ്രീംകോടതി നാട്ടിൽ തങ്ങാൻ അനുമതി നൽകിയതിനെ തുടർന്നാണ് മദനി നാട്ടിലേക്ക് തിരിച്ചത്. ഇനി അൻവാർശ്ശേരിയിൽ മദനി കഴിയും.

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്‌നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്ന് മദനി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് കാർ മാർഗമാണ് അൻവാർശേരിയിലേക്ക് പോകുക. കുടുംബവും പിഡിപി പ്രവർത്തകരും മദനിക്ക് ഒപ്പമുണ്ടാകും. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാർശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

സുപ്രീംകോടതിയുടെ വിധി പകർപ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്.