കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾ മാപ്പുപറയണമെന്ന് കോളജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനോട് മാപ്പു പറയാനാണ് നിർദ്ദേശം.ആറു വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് കൗൺസിൽ ചേർന്ന് തുടർനടപടി തീരുമാനിച്ചത്.

കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫാസിൽ, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമാകുകയും ചെയ്തത്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അദ്ധ്യാപകൻ നിലപാടെടുത്തിരുന്നു. പരാതിയില്ലെന്ന് അദ്ധ്യാപകൻ പൊലീസിനെ അറിയിച്ചതോടെ സംഭവത്തിൽ കേസുമെടുത്തിരുന്നില്ല.