തിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വടക്കേ പറമ്പല്‍ വീട്ടില്‍ വിഷ്ണു ബിജു (22) വിനെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി ആയിരുന്നു അക്രമ സംഭവം. ശനിയാഴ്ച ചെങ്ങന്നൂരിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. യുവതി ആക്രമിക്കപ്പെട്ടതായും തെളിഞ്ഞു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പിടികൂടുകയായിരുന്നു.

ഒരുവര്‍ഷത്തോളമായി കല്ലിശ്ശേരി തൈമറവുങ്കര സ്വദേശിനിയായ യുവതി പ്രതിക്കൊപ്പം പൊടിയാടിയിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ വിഷ്ണു ഗര്‍ഭസ്ഥയായ യുവതിയുടെ വയറ്റില്‍ തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെത്തി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.