- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിന്റെ പാതി ബോധത്തിൽ കയറി വന്നു; കെട്ടിയിട്ട വളർത്തുനായയെ കണ്ടതും ക്രൂരത; ഇത് ചോദ്യം ചെയ്ത അയൽക്കാരനെയും വിട്ടില്ല; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കൊല്ലം: കൊട്ടിയത്ത് വളർത്തുനായയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. മയ്യനാട് പനവേലിൽ സ്വദേശി രാജീവാണ് അയൽവാസിയായ കബീർകുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കബീർകുട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ രാജീവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.
രാജീവ് സ്ഥിരം മദ്യപാനിയാണെന്നും മദ്യലഹരിയിൽ വീട്ടിലെ വളർത്തുനായ്ക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്നും പോലീസ് പറയുന്നു. പലതവണ നാട്ടുകാർ ഇതിനെ ചോദ്യംചെയ്തിരുന്നെങ്കിലും രാജീവ് ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസം നായയെ മർദ്ദിക്കുന്നത് തുടർന്നപ്പോൾ കബീർകുട്ടി ഇത് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിൽ പ്രകോപിതനായ രാജീവ്, വീണ്ടും മദ്യപിച്ചെത്തി കബീർകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. കബീർകുട്ടി പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെടാൻ ശ്രമിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജീവ് അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച കബീർകുട്ടിയുടെ വീട്ടിലെ സ്ത്രീകൾക്കും മർദ്ദനമേറ്റു. ഈ ആക്രമണ ദൃശ്യങ്ങൾ വീട്ടുകാർ ഫോണിൽ പകർത്തിയിട്ടുണ്ട്.
വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രാജീവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ മുൻപും നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.




