കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. കള്ളിക്കുന്ന് സ്വദേശി സാലിഹി(23)നെയാണ് ജില്ലാ പൊലീസ് മേധാവി എ. അക്‌ബറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേശ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ. ധനഞ്ജയ് ദാസും സംഘവും അറസ്റ്റ്ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ സാലിഹ് മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്നു. തുടർന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയപ്പോൾ നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറുകയും ചെയ്തിരുന്നു.

എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സാലിഹിന്റെ ഒളിത്താവളം കണ്ടെത്തി. ഇതോടെ ഇയാൾ കേരളത്തിലേക്ക് കടന്നു. തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് സാലിഹ് വലയിലായത്. സാലിഹിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾക്ക് ഒളിവിൽ കഴിയാനും മറ്റും സഹായങ്ങളും ചെയ്തു നൽകിയ സുഹൃത്തുക്കളെ ക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സാലിഹിനെ പിടികൂടാൻ വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പെൺകുട്ടിയുടെ മാതാവ് പരാതിനൽകിയിരുന്നു. തുടർന്ന് ഡി.സി.പി. ശ്രീനിവാസ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിൽ പ്രതി കോഴിക്കോട് എത്തിയതായും വിവിധയിടങ്ങളിൽ മാറിമാറി താമസിക്കുന്നതായും മനസിലാക്കി. തുടർന്ന് അന്വേഷണ സംഘം വേഷപ്രച്ഛന്നരായി പിൻതുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, എസ്.സി.പി.ഒ. മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സി.പി.ഒമാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യ, അർജുൻ എ.കെ., പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ. ശ്രീജിത്ത് സൈബർ സെല്ലിലെ രൂപേഷ് സി. എന്നിവരും ഉണ്ടായിരുന്നു.