ഇടുക്കി: ഭാര്യയെ വീഡിയോ കോൾ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞശേഷം യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേൽ ജയ്‌സൺ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം ഡയറ്റ് ക്വാർട്ടേഴ്‌സിലായിരുന്നു സംഭവം. ജയ്‌സന്റെ അമ്മ ഡയറ്റിൽ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാൽ ക്വാർട്ടേഴ്‌സിൽ ഇയാൾ തനിച്ചായിരുന്നു.

മരിക്കാൻ പോകുകയാണെന്ന് ഇയാൾ വീഡിയോ കോൾ വിളിച്ച് ഭാര്യയോട് പറഞ്ഞു. തുടർന്ന് ഭാര്യ വിവരം ജെയ്‌സനൊപ്പം പഠിച്ച ഏറ്റുമാനൂരിലുള്ള യുവാവിനെ അറിയിച്ചു. ഇയാൾ ജയ്‌സണെ പലതവണ തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് ഇദ്ദേഹം ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാൾ തൊടുപുഴ എസ് ഐ ബൈജു പി. ബാബുവിനെ വിളിച്ച് സഹായം തേടി.

ഉടൻ തന്നെ പൊലീസ് സംഘവും ഫയർഫോഴ്‌സും ക്വാർട്ടേഴ്‌സിൽ എത്തി. എന്നാൽ അപ്പോഴേക്കും ജയ്‌സൺ കഴുത്തിൽ കുരുക്ക് മുറുകിയ നിലയിലായിരുന്നു. കെട്ടഴിച്ച് ഫയർഫോഴ്‌സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.