കോഴിക്കോട്: ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് ലോറി ഉടമയും യൂട്യൂബറുമായ മനാഫ്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് സംരക്ഷണയില്‍ പോകും. തിങ്കളാഴ്ചയാണ് ഹാജരാവുക. പൊലീസ് സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചെന്നും മനാഫ് പറഞ്ഞു.

തനിക്കെതിരെ ഉടുപ്പി പോലീസ് മതസ്പര്‍ധക്ക് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന് വാറണ്ട് നല്‍കാന്‍ എത്തുമെന്ന് അറിയിച്ചതായും മനാഫ് പറഞ്ഞു. ധര്‍മസ്ഥലയില്‍ കൊലപാതകങ്ങള്‍ നടന്നുവെന്നത് സത്യമാണ്. പലരേയും അവിടെ ബലാത്സംഗം ഉള്‍പ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ചിലര്‍ മനപ്പൂര്‍വ്വം മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മനാഫ് പറഞ്ഞു.

ധര്‍മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.