കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്ക് എതിരായ ആരോപണങ്ങള്‍ക്ക് ഒറ്റ വാചകത്തില്‍ ഉത്തരം നല്‍കി മഞ്ജു വാര്യര്‍. ഡബ്ല്യുസിസി സ്ഥാപക അംഗത്തെ പിന്തുണച്ചുകൊണ്ട് സംഘടന ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് പങ്കുവച്ചുകൊണ്ട് അനിവാര്യമായ വിശദീകരണം എന്നാണ് മഞ്ജുവിന്റെ കുറിപ്പ്.

വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ചവരില്‍ ഒരാളായ പ്രമുഖ നടി സ്വാര്‍ഥ താല്‍പ്പര്യത്തോടെയാണ് മൊഴി നല്‍കിയതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സിനിമയില്‍ അവസരം നഷ്ടപ്പെടാതിരിക്കാന്‍ പുരുഷന്‍മാര്‍ക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഡബ്ല്യുസിസിക്കെതിരെ മൊഴി നല്‍കിയത് ഇന്നയാളാണെന്ന് ഊഹിച്ച് സ്ഥാപകാംഗത്തിന് എതിരെ ശക്തമായ സൈബറാക്രണം തുടരുകയാണ്. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന തങ്ങളുടെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചാണ് ഡബ്ല്യു സി സി രംഗത്തെത്തിയത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഈ വിഷയത്തില്‍ സംഘടന നയം വ്യക്തമാക്കിയത്.

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു.

250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ 'ണഇഇ മുന്‍ സ്ഥാപക അംഗത്തിന്റെത് ' എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയംകൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് ണഇഇ കരുതുന്നു. മറിച്ചുപറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതുരീതിയാണ്.

ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാന്‍ ആവില്ല. ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്.'

സിനിമാ മേഖലയില്‍ യാതൊരു തരത്തിലുള്ള ലൈംഗിക ചൂഷണവും നടക്കുന്നതായി കേട്ടുകേള്‍വി പോലുമില്ലെന്ന് ഡബ്ല്യുസിസി അംഗം പറഞ്ഞതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. ഡബ്ല്യുസിസി രൂപീകരിച്ചതിന്റെ പേരില്‍ മാത്രം അതില്‍ അംഗങ്ങളായവരെ മിക്ക സിനിമയില്‍ നിന്നും തഴഞ്ഞു. ചില പുരുഷന്‍മാര്‍ പരസ്യമായി വെല്ലുവിളിച്ചു. ചില നിര്‍മാതാക്കള്‍ അമ്മയിലെ അധികാര കേന്ദ്രങ്ങളെ പിണക്കേണ്ടി വരുമെന്നതിനാല്‍ സംഘടനയിലെ അംഗങ്ങളെ അഭിനയിപ്പിച്ചില്ല. എന്നാല്‍ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ ഒരു നടിക്ക് മാത്രം തുടര്‍ന്നും അവസരം ലഭിച്ചു. സിനിമയില്‍ നിന്ന് പുറത്താക്കപ്പെടരുതെന്ന സ്വാര്‍ഥ ലക്ഷ്യമായിരുന്നു അവര്‍ക്കെന്നും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.